2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ജനകീയമുന്നണി അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തും

തൃശൂര്‍: ജില്ലയില്‍ വന്‍ മുന്നേറ്റത്തിന് ജനകീയമുന്നണി ഒരുങ്ങിയതായി കണ്‍വീനര്‍ കെ.എ.സദറുദ്ദീന്‍ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. രാഷ്ട്രീയത്തിനതീതമായ തദ്ദേശഭരണം എന്ന ജനകീയ മുന്നണിയുടെ ആശയത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.


ത്രിതല തെരഞ്ഞെടുപ്പില്‍ നാനൂറോളം വാര്‍ഡുകളില്‍ ജനകീയമുന്നണി മല്‍സരിക്കുന്നു. ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ മുന്നണി സാന്നിധ്യമുണ്ട്. 45 പഞ്ചായത്തുകളിലായി മുന്നൂറോളം വാര്‍ഡുകളിലും ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികളിലായി 32 ഡിവിഷനുകളിലും മല്‍സരിക്കും. കോര്‍പറേഷനിലെ ആദ്യഘട്ട ലിസ്റ്റില്‍ എട്ട് ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ആളൂര്‍, അഷ്ടമിച്ചിറ, അഴീക്കോട്, മതിലകം, തളിക്കുളം, ഒരുമനയൂര്‍, വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും 25 ബ്ലോക്ക് വാര്‍ഡുകളിലും മുന്നണി മാറ്റുരക്കും. വിജയസാധ്യതയുള്ള വാര്‍ഡുകള്‍ തെരഞ്ഞെടുത്ത് ജാതി-മത പരിഗണനകളില്ലാതെയാണ് മുന്നണി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം, കേരള മനുഷ്യാവകാശ സംഘടന, കേരള കര്‍ഷകസംഘടന തുടങ്ങിയ മനുഷ്യാവകാശ -പരിസ്ഥിതി മേഖലകളിലെ വിവിധ സംഘടനകളും സമരസമിതികളും നാഷനല്‍ ഹൈവേ സമരസമിതികളും വിവിധ കോളനികളിലെ ആക്ഷന്‍ കൗണ്‍സിലുകളും മദ്യവിമോചനസമിതി പോലുള്ള സാമൂഹിക സംഘടനകളും ദലിത് മഹാസഭ, കേരള വിശ്വകര്‍മസഭ തുടങ്ങിയ ജാതി സംഘടനകളും വികസനമുന്നണിയെ പിന്തുണക്കും. പി.ഡി.പി തുടങ്ങിയ സംഘടനകളുമായി ചിലയിടങ്ങളില്‍ ധാരണകളുണ്ടാകുമെന്നും കണ്‍വീനര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ